ബ്ലോഗില്‍ തെരയുക

Saturday, February 19, 2011

പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്‍

തിയോഡോര്‍ ദെ സാസ്സെറെ എന്ന ഫ്രഞ്ച് ശാസ്ത്രജ്ഞന്റെ ദീര്‍ഘകാലത്തെ പരീക്ഷണങ്ങളില്‍ നിന്നാണു സസ്യങ്ങള്‍ ഓക്സിജന്‍ ഉള്‍ക്കൊള്ളുകയും കാര്‍ബണ്‍ ഡൈ ഓക്സൈഡ് പുറത്തേയ്ക്ക് വിടുകയും ചെയ്യുന്നുവെന്ന് കണ്ടെത്തിയത്. അതോടൊപ്പം സൂര്യപ്രകാശത്തിന്റെ സാന്നിധ്യത്തില്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് വലിച്ചെടുക്കുകയും ഓക്സിജനെ പുറംതള്ളുകയും ചെയ്യുന്നുവെന്നും കണ്ടു. സസ്യങ്ങളിലെ സുപ്രധാനങ്ങളായ രണ്ട് ശരീരധര്‍മ്മപ്രക്രിയകളാണിവയെന്നു പില്‍ക്കാല ഗവേഷണങ്ങള്‍ തെളിയിച്ചു. (ആദ്യത്തേത് പ്രഭാകലനവും രണ്ടാമത്തേതു ശ്വസനവുമത്രെ). തുടര്‍ന്ന് സാസ്സെറെ നടത്തിയ പരീക്ഷണങ്ങളില്‍ നിന്നും നൈട്രജനും ചാരവുമാണ് സസ്യപോഷണത്തിന്റെ അടിസ്ഥാന ഘടകങ്ങളെന്നു കണ്ടെത്തി. കൂടാതെ ഇവ മണ്ണില്‍നിന്നും വേരുകള്‍ വഴിയാണ് സസ്യങ്ങള്‍ വലിച്ചെടുക്കുന്നതു എന്നും തെളിഞ്ഞു. ഈ പോഷകദ്രവ്യങ്ങളുടെ ലായകമാധ്യമമായിട്ടാണു ജലം വര്‍ത്തിക്കുന്നതെന്ന അറിവും ഇതോടൊപ്പം ലഭിച്ചു. വേരുവഴിയുള്ള പോഷക ആഗിരണപ്രക്രിയയുടെ തോതു മണ്ണിന്റെ സ്വഭാവവും സസ്യത്തിന്റെ വളര്‍ച്ചാദശയും അനുസരിച്ച് വ്യത്യാസപ്പെടുമെന്നും സാസ്സെറെ തെളിയിച്ചു.

ഫ്രഞ്ച് ശാസ്ത്രജ്ഞനായ ജീന്‍ ബാപ്റ്റിസ്റ്റെ (1802-1882) ആണ് ആദ്യമായി സസ്യപോഷണ പരീക്ഷണങ്ങള്‍ കൃഷിയിടങ്ങളിലെ മണ്ണില്‍ നേരിട്ട് നടത്തിത്തുടങ്ങിയത്. സസ്യവളര്‍ച്ചയുടെ ആരംഭം മുതല്‍ മണ്ണില്‍ച്ചേര്‍ത്ത സസ്യപോഷണവസ്തുക്കളുടെ തൂക്കവും ഒടുവില്‍ ധാന്യവും വയ്ക്കോലും ഉള്‍പ്പെടെ വിളയില്‍നിന്നും തിരികെ ലഭിച്ച ഉല്പന്നങ്ങളുടെ (മൊത്തം സസ്യം) കൃത്യമായ തൂക്കവും രേഖപ്പെടുത്തി കൂട്ടിക്കിഴിക്കലുകള്‍ നടത്തി കൃഷിയുടെ 'ബാനല്‍ ഷീറ്റ്' തയ്യാറാക്കുന്നതില്‍ അദ്ദേഹം വിജയിച്ചു. ഇത് കൃഷിയിലെ 'ഊര്‍ജചക്ര' പഠനങ്ങളുടെ ഹരീശ്രീയായി പരിഗമിക്കപ്പെടുന്നു. മേല്‍പ്പറഞ്ഞ പരീക്ഷണങ്ങളില്‍നിന്നും സസ്യവളര്‍ച്ചയിലൂടെ വിളവിനുണ്ടാകുന്ന 'കണക്കില്‍പ്പെടാത്ത തൂക്കം' എത്രയെന്ന് ക്ലിപ്തമായി കണ്ടെത്താന്‍ കഴിഞ്ഞു. പക്ഷെ ഇത് സസ്യത്തിന് വളമായി നല്‍കിയ വസ്തുക്കളുടെ തൂക്കത്തേക്കാള്‍ വളരെക്കൂടുതലായി കാണുന്നതിന് കാരണമെന്താണെന്ന് കൃത്യമായി പറയാന്‍ അദ്ദേഹത്തിന് കഴിഞ്ഞില്ല.

1803-നും 1873-നും ഇടയില്‍ ജീവിച്ചിരുന്ന വിഖ്യാതനായ ജര്‍മ്മന്‍ രസതന്ത്രജ്ഞനായിരുന്നു ജസ്റ്റസ് വോണ്‍ ലീബിഗ്. കാര്‍ഷിക രസതന്ത്രത്തിന്റെ അടിസ്ഥാനശില്പിയായി ലീബിഗിനെ വാഴ്ത്താറുണ്ട്. സസ്യപോഷണത്തെക്കുറിച്ച് അന്നുണ്ടായിരുന്ന പല ധാരണകളും തിരുത്തിക്കുറിക്കാന്‍ ലീബിഗിന്റെ പരീക്ഷണങ്ങള്‍ക്ക് കഴിഞ്ഞു. സസ്യങ്ങളുടെ വളര്‍ച്ചയില്‍ മണ്ണിനും വായുവിനും മറ്റ് പരിസ്ഥിതി ഘടകങ്ങള്‍ക്കുമുള്ള സുവ്യക്തമായ പങ്കിനെക്കുറിച്ച് ലീബിഗ് മുന്നോട്ടുവെച്ച ആശയങ്ങള്‍ ഇവയായിരുന്നു.
  1. സസ്യത്തിലെ കാര്‍ബണ്‍ എന്ന മൂലകത്തിന്റെ മുഖ്യപങ്കും അന്തരീക്ഷവായുവിലെ കാര്‍ബണ്‍ ഡൈ ഓക്സൈഡില്‍നിന്നാണ് ലഭിക്കുന്നത്.
  2. ഹൈഡ്രജനും ഓക്സിജനും സസ്യങ്ങള്‍ക്ക് ലഭിക്കുന്നത് ജലത്തില്‍നിന്നാണ്.
  3. ക്ഷാരലോഹങ്ങള്‍ സസ്യത്തില്‍ത്തന്നെ ഉല്പാദിപ്പിക്കപ്പെടുകയും അത് സസ്യകോശങ്ങളിലുണ്ടാകുന്ന അമ്ലതയെ നിര്‍വ്വീര്യമാക്കുകയും ചെയ്യുന്നു.
  4. വിത്തുല്പാദിപ്പിക്കുന്നതിന് സസ്യങ്ങള്‍ക്കു ഫോസ്‌ഫറസ് എന്ന മൂലകം അത്യന്താപേക്ഷിതമാണ്.
  5. സസ്യങ്ങള്‍ മണ്ണില്‍നിന്നും വിവേചനരഹിതമായി മൂലകങ്ങള്‍ ആഗിരണം ചെയ്യുകയും ആവശ്യമില്ലാത്തതിനെ വിസര്‍ജിക്കുകയും ചെയ്യുന്നു.
മേല്പറഞ്ഞ നിഗമനങ്ങളെല്ലാം പൂര്‍ണമായി ശരിയല്ലെങ്കിലും സസ്യപോഷണത്തെപ്പറ്റി അന്നുവരെ ഉണ്ടായിരുന്ന പല തെറ്റിദ്ധാരണകളും ഇല്ലാതാക്കാന്‍ അവ സഹായിച്ചു. 1862-ല്‍ ലീബിഗ് നിര്‍ദ്ദേശിച്ച 'നിമ്നതമനിയമം' (Law of Minimum) കൃഷിയില്‍ ലാഭകരമായ രാസവളപ്രയോഗത്തിനു വഴിതെളിച്ചു. ഈ നിയമമനുസരിച്ച് ഒരു സസ്യത്തിനാവശ്യമായ ഉല്പാദനക്ഷമതയെ സുനിശ്ചിതമായി പരിമിതപ്പെടുത്തുന്ന ഏകഘടകം ഏറ്റവും കുറഞ്ഞ അളവില്‍ മാത്രം കാണപ്പെടുന്ന മൂലകമായിരിക്കും. സമീകൃത വളപ്രയോഗത്തിന്റെ അടിത്തറയായി വര്‍ത്തിക്കുന്നത് ഈ നിയമങ്ങളാണ്. വശങ്ങളില്‍ ചെറു സുഷിരങ്ങളുള്ള ഒരു പാത്രത്തില്‍ നിറയെ വെള്ളം എടുത്തുവച്ചിരുന്നാല്‍ ആ സുഷിരങ്ഹളിലെല്ലാംകൂടി വെള്ളം പുറത്തേയ്ക്ക് ചീറ്റിക്കൊണ്ടിരിക്കുമല്ലോ. പക്ഷേ, ഒടുവില്‍ പാത്രത്തിലെ വെള്ളത്തിന്റെ അവശേഷനിരപ്പ് നിശ്ചയിക്കുന്നത് ഏറ്റവും താഴത്തെ തലത്തിലുള്ള സുഷിരമായിരിക്കും. വിളയുടെ ഉല്പാദനക്ഷമത ആത്യന്തികമായി നിശ്ചയിക്കപ്പെടുന്നതു മണ്ണില്‍ ഏറ്റവും കുറഞ്ഞ അളവില്‍ അടങ്ങിയിട്ടുള്ള പോഷകമൂലകത്തെ അടിസ്ഥാനമാക്കിയായിരിക്കുമെന്നാണ് 'നിമ്നതമ നിയമം' കൊണ്ട് നാം ഉദ്ദേശിക്കുന്നത്. ജൈവകൃഷിയില്‍ ഈ നിയമത്തിന് പരമപ്രാധാന്യമുണ്ട്. ജൈവവളങ്ങളില്‍ എപ്പോഴും നൈട്രജന്റെ അംശമാണ് മുന്നിട്ട് നില്ക്കുന്നത് എന്നതിനാല്‍ തുടര്‍ച്ചയായ ജൈവവളപ്രയോഗംകൊണ്ട് മണ്ണിലെ നൈട്രജന്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയും തത്തുല്യമായി മറ്ര് പോഷകമൂലകങ്ങള്‍ വര്‍ദ്ധിക്കാതിരിക്കുകയും ചെയ്യുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായിത്തീരും. അപ്പോള്‍ കൂടുതല്‍ ഫോസ്‌ഫറസും പൊട്ടാഷും വേണ്ടതായ വിളകളെ സംബന്ധിച്ചിടത്തോളം ഉല്പാദനക്ഷമതയ്ക്ക് പരിമിതി ഉണ്ടാകുമെന്നത് തീര്‍ച്ചയാണ്. എല്ലുപൊടിയും ചാരവും പോലുള്ള വളങ്ങള്‍ ൯ചാരം ഒരു ജൈവവസ്തുവല്ലാത്തതിനാല്‍ - കാരണം, അതില്‍ കാര്‍ബണ്‍ ഉണ്ടായിരിക്കില്ല - ഇവയെ ജൈവവളമായി കമക്കാക്കാന്‍ പറ്റില്ല) സമൃദ്ധമായി ചേര്‍ത്തു കൊടുത്താലേ ജൈവകൃഷി വിജയിപ്പിക്കാനാകൂ എന്ന വസ്തുതയെ ലീബിഗിന്റെ 'നിമ്നതമ നിയമം' സാധൂകരിക്കുന്നു.
അടുത്തഭാഗം - രാസവളങ്ങളുടെ അരങ്ങേറ്റം

Thursday, February 17, 2011

സസ്യപോഷണ ശാസ്ത്രചരിതം

മനുഷ്യസംസ്കാരത്തിന്റെ പൌരാണിക സ്രോതസുകളെല്ലാംതന്നെ വളര്‍ന്നു വികസിച്ചത് വളക്കൂറുള്ള നദീതടങ്ങളിലായിരുന്നു എന്നതു തികച്ചും സ്വാഭാവികം തന്നെ. സിന്ധു-ഗംഗാ നദീതടസംസ്കാരം, മെസപ്പൊട്ടേമിയന്‍ സംസ്കാരം, നൈല്‍ നദീതടസംസ്കാരം, തെക്കേ അമേരിക്കയിലെ ഇങ്കാ-മായാ സംസ്കാരങ്ങള്‍, ചൈനയിലെ യാങ്-ടീ-സീ നദീതടസംസ്കാരം എന്നിവയെല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടിയും വിളവുല്പാദനക്ഷമതയും തമ്മിലുള്ള പരസ്പരബന്ധത്തെപ്പറ്റി ബി.സി 2500-ല്‍ത്തന്നെ മനുഷ്യന്‍ ബോധവാനായിരുന്നുവെന്നു ഹിറോദോത്തസ്സിനെപ്പോലുള്ള ഗ്രീക്ക് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലിവളം, പച്ചിലവളം, എക്കല്‍ അഥവാ വണ്ടല്‍, മനുഷ്യമലം, കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയ വിവിധതരം ജൈവവളങ്ങളുടെ ഉപയോഗത്തെയും ഫലപ്രാപ്തിയെപ്പറ്റിയുമുള്ള അറിവ് അന്നത്തെ കര്‍ഷകര്‍ക്കുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അനവധി തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ഇന്ത്യയിലും കൃഷിയെ സംബന്ധിച്ച ശാസ്ത്രീയപഠനങ്ങള്‍ നടന്നിരുന്നുവെന്നുള്ള തെളിവാണു കപിലമഹര്‍ഷിയാല്‍ വിരചിതമായതെന്നു വിശ്വസിക്കപ്പെടുന്ന 'കൃഷിസൂക്തി' എന്ന അതിപ്രാചീന ഗ്രന്ഥശേഖരം. കൃഷിയില്‍ കുമ്മായത്തിനും ചാരത്തിനുമുള്ള പ്രസക്തിയെക്കുറിച്ച് ഈ ഗ്രന്ധത്തില്‍ പരാമര്‍ശമുണ്ടെന്നു ഭാരതീയ കൃഷിയുടെ പൂര്‍വ്വകാല ചരിത്രം വിസ്തരിച്ച് പരിശോധിച്ച ഡോ. രസവ (1980) അഭിപ്രായപ്പെടുന്നു.

ഗ്രീക്ക് ചിന്തകരായ തിയോഫ്രാസ്റ്റസ്, പ്ലിനി എന്നിവരുടെ കുറിപ്പുകളില്‍ ആദ്യത്തെ രാസവളമെന്ന് വിശേഷിപ്പിക്കാവുന്ന 'സാള്‍ട്ട് പിറ്റര്‍' (പൊട്ടാസ്യം നൈട്രേറ്റ്) എന്ന പ്രാകൃതിയ രാസയൌഗികത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് ഗ്രീസില്‍ പനവര്‍ഗ ചെടികളുടെ ചുവട്ടില്‍ ഉപ്പുലായനി (സോഡിയം ക്ലോറൈഡ്) ഒഴിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നതായും പരാമര്‍ശങ്ങളുണ്ട്. ഗ്രീക്ക് ചിന്തകരുടെ ചുവട് പിടിച്ചുകൊണ്ട് റോമന്‍ ചിന്തകരും ശാസ്ത്രീയ സസ്യപോഷണത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ബി.സി 200-ല്‍തന്നെ ആരംഭിച്ചിരുന്നു. നാളതുവരെയുള്ള കാര്‍ഷികവിജ്ഞാനമെല്ലാം സമാഹരിച്ചുകൊണ്ട് പിയത് റോ ദെക്രെസന്‍സി (1230-1307) പതിമൂന്നാം നൂറ്റാണ്ടിന്റെ ഒടുവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ശാസ്ത്രീയകൃഷിയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായി കരുതിവരുന്നു. ഇക്കാരണത്താല്‍ ക്രെസന്‍സിയെ ആധുനിക കൃഷിവിജ്ഞാനത്തിന്റെ പിതാവായി വാഴ്ത്താറുണ്ട്.

സസ്യങ്ങള്‍ കത്തിച്ചുകിട്ടുന്ന ചാരം അവ മണ്ണില്‍നിന്നും വലിച്ചെടുത്ത പോഷകങ്ങളുടെ സമാഹാരമാണെന്ന് ആദ്യമായി പ്രസ്താവിച്ചത് 1563-ല്‍ പാലിസി എന്ന ശാസ്ത്രജ്ഞനാണ്. ആധുനിക ശാസ്ത്രഗവേഷണത്തിന്റെ താത്വികാചാര്യന്‍ എന്ന് വിശേഷിക്കപ്പെടാറുള്ള ഫ്രാന്‍സിസ് ബേക്കണ്‍ (1561-1624) എന്ന ഇംഗ്ലീഷുകാരന്‍, സസ്യപോഷണത്തിലെ മുഖ്യഘടകം ജലമാണെന്ന് പ്രസ്താവിച്ചു. ഒരേയിനം വിള ഒരേനിലത്തില്‍ തുടര്‍ച്ചയായി കൃഷിചെയ്യുമ്പോള്‍ അതിന്റെ ഉല്പാദനക്ഷമത അനുക്രമം കുറഞ്ഞുവരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഫ്ലെമിഷ് ഭിഷഗ്വരനും കെമിസ്റ്റുമായിരുന്ന വാന്‍ഹെല്‍മണ്ട് (1577-1644) എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനങ്ങളില്‍നിന്നും സസ്യപോഷണത്തിനുള്ള ഏകവസ്തു ജലമാണെന്നു കണ്ടെത്തി. ഇത് തെറ്റായ ഒരു നിരീക്ഷണമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സസ്യപോഷണപരീക്ഷണങ്ങളാണു പില്‍ക്കാലത്ത് ഇതുസംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോബര്‍ട്ട് ബോയല്‍ (1627-1691) എന്ന വിഖ്യത ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നു ലവണങ്ങള്‍, സ്പിരിറ്റ്, മണ്ണ്, വിവിധതരം തൈലങ്ങള്‍ എന്നിവയാണ് സസ്യഘടകങ്ങള്‍ എന്നും അവയെല്ലാംതന്നെ ചെടികള്‍ മണ്ണില്‍നിന്നും വലിച്ചെടുക്കുന്ന ജലത്തിലൂടെയാണു ലഭ്യമാകുന്നതെന്നും സിദ്ധാന്തിച്ചു. ജെ.ആര്‍. ഗ്ലാബര്‍ (1604-1668), ജോണ്‍ മേയോ (1643-1679), ജോണ്‍ വുഡ്‌വാര്‍ഡ് (1700) തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങള്‍ സസ്യപോഷണത്തിന്റെ അടിസ്ഥാനം ജലത്തെക്കാളുപരി രാസമൂലകങ്ങളാണെന്ന നിഗമനത്തെ ബലപ്പെടുത്തി.

അടുത്തഭാഗം - പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്‍

Thursday, January 20, 2011

കൃഷിയുടെ രസതന്ത്രം

അക്ഷയകൃഷി എന്ന പുസ്തകത്തിന് ആമുഖമായി ഡിസംബര്‍ 2000 ത്തില്‍ പ്രസിദ്ധീകരിച്ചത്.
ഈ പുസ്തകത്തിന് പ്രൗഢമായ ഒരു ആമുഖലേഖനം തയ്യാറാക്കിയിട്ടുള്ളത് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കാര്‍ഷിക രസതന്ത്രവിഭാഗത്തിന്റെ തലവനായി റിട്ടയര്‍ ചെയ്ത ഡോ. തോമസ് വര്‍ഗിസാണ്. മണ്ണിന്റെ സൂചിക സാമ്പിളുകള്‍ ശേഖരിച്ച് ഡേറ്റാ ബേസ് ഉണ്ടാക്കുന്നതിനുള്ള ഇന്‍ഡോ-ഡച്ച്-യു.എന്‍.ഇ.പി പ്രോജക്ടിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യമായി ഒരു മൃത്തികാമ്യൂസിയം (Soil Museum) ഉണ്ടാക്കുന്നതിന് മുന്‍​കൈയെടുത്തതും ഡോ. തോമസ് വര്‍ഗീസായിരുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാനപ്പെട്ട എല്ലാ കാര്‍ഷിക ഗവേഷണശാലകളും സന്ദര്‍ശിച്ച് മണ്ണിന്റെ പോഷണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പഠിക്കുവാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നിരുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം സസൂഷ്മം പരിശോധിച്ച് അവ ശാസ്ത്രയുക്തം തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമായതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. സസ്യപ്രജനനശാസ്ത്രത്തില്‍ മാത്രം മുഴുകിയിരുന്ന എന്നെ മണ്ണിന്റെയും മണ്ണ് പോഷണത്തിന്റെയും മേഖലയില്‍ ഗവേഷണം നടത്താന്‍ ഉത്സാഹിപ്പിച്ചത് ഡോ. തോമസ് വര്‍ഗീസായിരുന്നു. കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക-പരിസ്ഥിതി കമ്മറ്റിയുടെ സാമ്പത്തിക സഹായത്തോടെ ഞാന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ ഗവേഷണ പരിപാടിയില്‍ സജീവമായി സഹകരിച്ച് അതിലെ രസതന്ത്ര വിശകലനങ്ങള്‍ നടത്തിയതും അദ്ദേഹം തന്നെ. അതിനെല്ലാമുള്ള എന്റെ നിസ്സീമമായ നന്ദി ഞാനിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.


തിരുവനന്തപുരം -4
2000 ഡിസംബര്‍ 1
ആര്‍. ഗോപിമണി
കൃഷിയുടെ രസതന്ത്രം

പ്രപഞ്ചത്തിന്റെ ഉത്ഭവം തൊട്ട് ഇന്നുവരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തെ നാം ഇരുപത്തിനാലു മണിക്കൂറെന്ന് സങ്കല്പിച്ചാല്‍ അതില്‍ മനുഷ്യന്റെ ഉത്ഭവ-പരിണാമങ്ങള്‍ സംഭവിച്ചത് ഏറ്റവും ഒടുവിലത്തെ അര സെക്കന്റിലാണെന്നു പരിണാമശാസ്ത്രം പറയുന്നു. കാട്ടില്‍ വേട്ടയാടിയും കായ്‌കനികള്‍ പെറുക്കിയും ജീവിച്ച ആദി മനുഷ്യന്‍ കൃഷി ആരംഭിച്ചത് വെറും പതിനായിരം കൊല്ലങ്ങള്‍ക്കു മുന്‍പ് മാത്രമാണെന്ന് പറയുമ്പോള്‍ അത് പരിണാമ നാടകത്തിലെ അവസാന അര സെക്കന്റിന്റെ വളരെ ചെറിയ ഒരംശം മാത്രമായിരിക്കുമല്ലൊ. അന്നത്തെ ലോക ജനസംഖ്യ 35 ദശലക്ഷം ആയിരുന്നുവെങ്കില്‍ കൃഷി വികസിച്ചു തുടങ്ങിയ പതിനെട്ടാം നൂറ്റാണ്ടില്‍ അത് 1800 ദശലക്ഷമായും രാസവളപ്രയോഗം വിപുലമായിത്തീര്‍ന്ന 1975 -ല്‍ അത് 4200 ദശലക്ഷമായും വര്‍ദ്ധിച്ചു. കൃഷിയുടെ ആരംഭഘട്ടത്തില്‍ ധാന്യവര്‍ഗങ്ങളുടെ അതിപ്രാകൃതമായ വന്യ ഇനങ്ങളായിരുന്നു വിതച്ചിരുന്നതെന്ന് അനുമാനിച്ചാല്‍ അന്നത്തെ ശരാശരി വിളവ് കഷ്ടിച്ച് നൂറോ നൂറ്റമ്പതോ കിലോഗ്രാം ധാന്യം മാത്രമായിരുന്നിരിക്കണം. ഇന്നത് ശരാശരി നാല് ടണ്ണായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ആളോഹരി കൃഷിയിടത്തിന്റെ വിസ്താരം അന്നത്തെ നാല്പത് ഹെക്ടറില്‍ നിന്നും 0.3 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്. എ.ഡി രണ്ടായിരാമാണ്ടില്‍ ലോക ജനസംഖ്യ 2075 -ല്‍ 11,000 ദശലക്ഷവും ആകുമെന്ന് ജനസംഖ്യാ വിദഗ്ധര്‍ കണക്കാക്കുന്നു. ഇങ്ങനെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനകോടികളുടെ ഭക്ഷ്യാവശ്യം പൂര്‍ണമായി നിറവേറ്റപ്പെടണമെങ്കില്‍ ധാന്യ വിളകളുടെ ഉല്പാദനക്ഷമത ഇപ്പോഴത്തെ നാല് ടണ്ണില്‍ നിന്നും എട്ടുടണ്ണായി ഉയരേണ്ടതുണ്ട്. ഇത് രാസവളങ്ങളും കീടനാശിനികളും കൊണ്ടുമാത്രം നിറവേറ്റാന്‍ കഴിയുമെന്ന് ഒരു ശാസ്ത്രജ്ഞനും വിശ്വസിക്കുന്നില്ല. പോരാത്തതിന് നൈട്രജന്‍ വളങ്ങളുടെ ഒരു മുഖ്യ അസംസ്കൃതവസ്തുവായ പെട്രോളിയംശേഖരം ഇന്നത്തെനിലയിലുള്ള ഉപഭോഗം കൊണ്ടുതന്നെ വരുന്ന അമ്പത്കൊല്ലത്തിനകം ഏതാണ്ട് പൂര്‍ണമായും വറ്റിത്തീരുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ ഫോസ്‌ഫറസും പൊട്ടാഷും ഖനിസ്രോതസ്സുകള്‍ നൂറോ ഇരുന്നൂറോ കൊല്ലങ്ങള്‍കൂടി അവശേഷിച്ചേയ്ക്കാം. എങ്കില്‍പ്പോലും രാസവസ്തുക്കളെ അമിതമായി ആശ്രയിക്കുന്ന കൃഷി സുസ്ഥിരമായ ഒന്നായിരിക്കില്ലെന്നു മേല്‍ പ്രസ്താവനകള്‍ ഏവരേയും ബോധ്യപ്പെടുത്തും. പക്ഷെ പകരമെന്തെന്ന ചോദ്യമാണു നമ്മെ ഏറെ അലട്ടേണ്ടത്. അവിടെയാണ് 'അക്ഷയകൃഷി' എന്ന ഈ പുസ്തകത്തിന്റെ പ്രസക്തി നിലകൊള്ളുന്നത്. 'ജൈവവളങ്ങള്‍ക്കൊപ്പം രാസവളങ്ങള്‍' എന്ന മധ്യമാര്‍ഗം മാത്രമേ കൃഷിയില്‍ കരണീയമായിട്ടുള്ളവെന്ന് ഡോ. ഗോപിമണിയുടെ 'അക്ഷയകൃഷി' നമ്മെ ബോധ്യപ്പെടുത്തുന്നു. അന്തരീക്ഷവായുവിന്റെ ഏതാണ്ട് മുക്കാല്‍ പങ്കും നൈട്രജന്‍ വാതകമാണെന്ന ശുഭദായകമായ അറിവ് 'മധ്യമാര്‍ഗ'ത്തിന്റെ പ്രയോഗികതയെ ഒന്നുകൂടി ഉറപ്പിക്കുന്നു. കാരണം, അടുത്ത അര നൂറ്റാണ്ടിനുള്ളില്‍ തീര്‍ന്നുപോകുന്ന പെട്രോളിയം ഊര്‍ജശേഖരത്തെ ആശ്രയിച്ച് നില്‍ക്കുന്ന നൈട്രജന്‍ രാസവളങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുതന്നെ 'മധ്യമാര്‍ഗകൃഷി' പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമെന്ന് ഈ പുസ്തകം ഉറപ്പുതരുന്നു. ഇരുന്നൂറ് കൊല്ലങ്ങള്‍ക്കപ്പുറം ഉണ്ടാകുന്ന ഊര്‍ജക്ഷതങ്ങളെപ്പറ്റി നമുക്ക് തല്കാലം വേവലാതിപ്പെടാതിരിക്കാം.

ആധുനിക കൃഷിയിലെ രാസികപ്രഭാവത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇന്ന് വളരെയധികം ഉത്കണ്ഠയുണ്ട്. ആണ്ടുതോറും വളമായും കീട-കുമിള്‍നാശിനികളായും മണ്ണിലേയ്ക്ക് ചൊരിയുന്ന ഓരോ രാസവസ്തുവും നമ്മുടെ കൃഷിയേയും പരിസ്ഥിതിയേയും ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. രാസവളങ്ങളുടേയും കളനാശിനികളുടേയും ഉപയോഗം മൂലം 'മണ്ണു മരിക്കുന്നു' എന്ന വിലാപവും നാം കേള്‍ക്കാറുണ്ട്. അതുപോലെ കേളത്തിലെ തെങ്ങിന്‍തോപ്പുകളെ കാര്‍ന്നു തിന്നുന്ന 'കാറ്റ്‌വീഴ്ച' എന്ന മഹാമാരിയുടെ യഥാര്‍ത്ഥ കാരണം നമ്മുടെ കൃഷിയില്‍ രസതന്ത്രത്തിന്റെ ആധിപത്യം കൂടിയതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന അഭ്യസ്ഥവിദ്യര്‍പോലുമുണ്ട്! കൃഷിയില്‍ രാസവസ്തുക്കളുടെ രംഗപ്രവേശത്തെ ഉദ്യോഗസ്ഥന്മാരും അത്തരം രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയുടമകളും തമ്മിലുള്ള ഒരവിശുദ്ധവേഴ്ചയുടെ ഫലമാണെന്നുവരെ വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്! രണ്ടാം ലോകമഹായുദ്ധം തീര്‍ന്നപ്പോള്‍ അപ്രസക്തമായിത്തിര്‍ന്ന വെടിക്കോപ്പുശാലകളാണ് പിന്നീട് രാസവളം ഫാക്ടറികളായി മാറിയതെന്ന് വിശ്വസിക്കുന്നവരം കുറവല്ല! ഇത്തരം ആയുക്തികങ്ങളായ ചിന്താസരണികളുടെ ഉറവിടം കൃഷിയില്‍ രസതന്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകളത്രെ രാസികകൃഷിയുടെ പശ്ചാതത്തലം. വേണ്ടപോലെ മനസ്സിലാക്കിയാല്‍ ഈ തെറ്റിദ്ധാരണകള്‍ മാറാനിടയുള്ളതുകൊണ്ട് അതിനായൊരെളിയ പരിശ്രമം ഇവിടെ നടത്തിക്കൊള്ളടട്ടെ.
അടുത്ത ഭാഗം - സസ്യപോഷണ ശാസ്ത്രചരിതം