ബ്ലോഗില്‍ തെരയുക

Thursday, February 17, 2011

സസ്യപോഷണ ശാസ്ത്രചരിതം

മനുഷ്യസംസ്കാരത്തിന്റെ പൌരാണിക സ്രോതസുകളെല്ലാംതന്നെ വളര്‍ന്നു വികസിച്ചത് വളക്കൂറുള്ള നദീതടങ്ങളിലായിരുന്നു എന്നതു തികച്ചും സ്വാഭാവികം തന്നെ. സിന്ധു-ഗംഗാ നദീതടസംസ്കാരം, മെസപ്പൊട്ടേമിയന്‍ സംസ്കാരം, നൈല്‍ നദീതടസംസ്കാരം, തെക്കേ അമേരിക്കയിലെ ഇങ്കാ-മായാ സംസ്കാരങ്ങള്‍, ചൈനയിലെ യാങ്-ടീ-സീ നദീതടസംസ്കാരം എന്നിവയെല്ലാം ഇതിന്റെ ദൃഷ്ടാന്തങ്ങളാണ്. മണ്ണിന്റെ ഫലപുഷ്ടിയും വിളവുല്പാദനക്ഷമതയും തമ്മിലുള്ള പരസ്പരബന്ധത്തെപ്പറ്റി ബി.സി 2500-ല്‍ത്തന്നെ മനുഷ്യന്‍ ബോധവാനായിരുന്നുവെന്നു ഹിറോദോത്തസ്സിനെപ്പോലുള്ള ഗ്രീക്ക് ചിന്തകര്‍ അഭിപ്രായപ്പെട്ടിട്ടുണ്ട്. കാലിവളം, പച്ചിലവളം, എക്കല്‍ അഥവാ വണ്ടല്‍, മനുഷ്യമലം, കശാപ്പുചെയ്ത മൃഗങ്ങളുടെ അവശിഷ്ടങ്ങള്‍ തുടങ്ങിയ വിവിധതരം ജൈവവളങ്ങളുടെ ഉപയോഗത്തെയും ഫലപ്രാപ്തിയെപ്പറ്റിയുമുള്ള അറിവ് അന്നത്തെ കര്‍ഷകര്‍ക്കുണ്ടായിരുന്നതായി ചരിത്രകാരന്മാര്‍ അനവധി തെളിവുകള്‍ നിരത്തിയിട്ടുണ്ട്. ഏതാണ്ട് ഇതേ കാലഘട്ടത്തില്‍ ഇന്ത്യയിലും കൃഷിയെ സംബന്ധിച്ച ശാസ്ത്രീയപഠനങ്ങള്‍ നടന്നിരുന്നുവെന്നുള്ള തെളിവാണു കപിലമഹര്‍ഷിയാല്‍ വിരചിതമായതെന്നു വിശ്വസിക്കപ്പെടുന്ന 'കൃഷിസൂക്തി' എന്ന അതിപ്രാചീന ഗ്രന്ഥശേഖരം. കൃഷിയില്‍ കുമ്മായത്തിനും ചാരത്തിനുമുള്ള പ്രസക്തിയെക്കുറിച്ച് ഈ ഗ്രന്ധത്തില്‍ പരാമര്‍ശമുണ്ടെന്നു ഭാരതീയ കൃഷിയുടെ പൂര്‍വ്വകാല ചരിത്രം വിസ്തരിച്ച് പരിശോധിച്ച ഡോ. രസവ (1980) അഭിപ്രായപ്പെടുന്നു.

ഗ്രീക്ക് ചിന്തകരായ തിയോഫ്രാസ്റ്റസ്, പ്ലിനി എന്നിവരുടെ കുറിപ്പുകളില്‍ ആദ്യത്തെ രാസവളമെന്ന് വിശേഷിപ്പിക്കാവുന്ന 'സാള്‍ട്ട് പിറ്റര്‍' (പൊട്ടാസ്യം നൈട്രേറ്റ്) എന്ന പ്രാകൃതിയ രാസയൌഗികത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. അക്കാലത്ത് ഗ്രീസില്‍ പനവര്‍ഗ ചെടികളുടെ ചുവട്ടില്‍ ഉപ്പുലായനി (സോഡിയം ക്ലോറൈഡ്) ഒഴിച്ചുകൊടുക്കുന്ന പതിവുണ്ടായിരുന്നതായും പരാമര്‍ശങ്ങളുണ്ട്. ഗ്രീക്ക് ചിന്തകരുടെ ചുവട് പിടിച്ചുകൊണ്ട് റോമന്‍ ചിന്തകരും ശാസ്ത്രീയ സസ്യപോഷണത്തെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ ബി.സി 200-ല്‍തന്നെ ആരംഭിച്ചിരുന്നു. നാളതുവരെയുള്ള കാര്‍ഷികവിജ്ഞാനമെല്ലാം സമാഹരിച്ചുകൊണ്ട് പിയത് റോ ദെക്രെസന്‍സി (1230-1307) പതിമൂന്നാം നൂറ്റാണ്ടിന്റെ ഒടുവില്‍ പ്രസിദ്ധീകരിച്ച ഗ്രന്ഥം ശാസ്ത്രീയകൃഷിയുടെ ഏറ്റവും മഹത്തായ നേട്ടങ്ങളിലൊന്നായി കരുതിവരുന്നു. ഇക്കാരണത്താല്‍ ക്രെസന്‍സിയെ ആധുനിക കൃഷിവിജ്ഞാനത്തിന്റെ പിതാവായി വാഴ്ത്താറുണ്ട്.

സസ്യങ്ങള്‍ കത്തിച്ചുകിട്ടുന്ന ചാരം അവ മണ്ണില്‍നിന്നും വലിച്ചെടുത്ത പോഷകങ്ങളുടെ സമാഹാരമാണെന്ന് ആദ്യമായി പ്രസ്താവിച്ചത് 1563-ല്‍ പാലിസി എന്ന ശാസ്ത്രജ്ഞനാണ്. ആധുനിക ശാസ്ത്രഗവേഷണത്തിന്റെ താത്വികാചാര്യന്‍ എന്ന് വിശേഷിക്കപ്പെടാറുള്ള ഫ്രാന്‍സിസ് ബേക്കണ്‍ (1561-1624) എന്ന ഇംഗ്ലീഷുകാരന്‍, സസ്യപോഷണത്തിലെ മുഖ്യഘടകം ജലമാണെന്ന് പ്രസ്താവിച്ചു. ഒരേയിനം വിള ഒരേനിലത്തില്‍ തുടര്‍ച്ചയായി കൃഷിചെയ്യുമ്പോള്‍ അതിന്റെ ഉല്പാദനക്ഷമത അനുക്രമം കുറഞ്ഞുവരുമെന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ഒരു ഫ്ലെമിഷ് ഭിഷഗ്വരനും കെമിസ്റ്റുമായിരുന്ന വാന്‍ഹെല്‍മണ്ട് (1577-1644) എന്ന ജര്‍മ്മന്‍ ശാസ്ത്രജ്ഞന്‍ നടത്തിയ പഠനങ്ങളില്‍നിന്നും സസ്യപോഷണത്തിനുള്ള ഏകവസ്തു ജലമാണെന്നു കണ്ടെത്തി. ഇത് തെറ്റായ ഒരു നിരീക്ഷണമായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ സസ്യപോഷണപരീക്ഷണങ്ങളാണു പില്‍ക്കാലത്ത് ഇതുസംബന്ധിച്ച നിരവധി ഗവേഷണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. റോബര്‍ട്ട് ബോയല്‍ (1627-1691) എന്ന വിഖ്യത ഇംഗ്ലീഷ് ശാസ്ത്രജ്ഞന്‍ നടത്തിയ പരീക്ഷണങ്ങളെത്തുടര്‍ന്നു ലവണങ്ങള്‍, സ്പിരിറ്റ്, മണ്ണ്, വിവിധതരം തൈലങ്ങള്‍ എന്നിവയാണ് സസ്യഘടകങ്ങള്‍ എന്നും അവയെല്ലാംതന്നെ ചെടികള്‍ മണ്ണില്‍നിന്നും വലിച്ചെടുക്കുന്ന ജലത്തിലൂടെയാണു ലഭ്യമാകുന്നതെന്നും സിദ്ധാന്തിച്ചു. ജെ.ആര്‍. ഗ്ലാബര്‍ (1604-1668), ജോണ്‍ മേയോ (1643-1679), ജോണ്‍ വുഡ്‌വാര്‍ഡ് (1700) തുടങ്ങിയ ശാസ്ത്രജ്ഞന്മാരുടെ പരീക്ഷണങ്ങള്‍ സസ്യപോഷണത്തിന്റെ അടിസ്ഥാനം ജലത്തെക്കാളുപരി രാസമൂലകങ്ങളാണെന്ന നിഗമനത്തെ ബലപ്പെടുത്തി.

അടുത്തഭാഗം - പത്തൊമ്പതാം നൂറ്റാണ്ടിലെ പരീക്ഷണങ്ങള്‍

No comments: