ബ്ലോഗില്‍ തെരയുക

Saturday, June 23, 2012

ഫാ. മാത്യു വടക്കേമുറിയ്ക്ക് ആദരാഞ്ജലികള്‍

ഫാ. മാത്യു വടക്കേമുറി അന്തരിച്ചു






















കൊച്ചി: ഇന്‍ഫാം സ്ഥാപക ചെയര്‍മാനും മലനാട് ഡെവലപ്പ്‌മെന്‍റ് കോര്‍പ്പറേഷന്‍ സ്ഥാപക സെക്രട്ടറിയുമായിരുന്ന ഫാ. മാത്യു വടക്കേമുറി (71) അന്തരിച്ചു. വാഹനാപകടത്തെ തുടര്‍ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. ന്യുമോണിയ ബാധയെ തുടര്‍ന്ന് വെള്ളിയാഴ്ച അമൃത ആശുപത്രിയിലാണ് മരിച്ചത്.

മെയ് 20ന് മൂവാറ്റുപുഴ-തൊടുപുഴ റോഡില്‍ വാഴക്കുളത്ത് വെച്ച്ഫാ. മാത്യു വടക്കേമുറി ഓടിച്ച ജീപ്പ് ലോറിയുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. കൈകള്‍ക്കും കാലിനും ഒടിവ് സംഭവിക്കുകയും ശ്വാസനാളത്തിന് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

1941 ആഗസ്ത് 15നാണ് മാത്യു വടക്കേമുറിയുടെ ജനനം. ജോസഫ്-മറിയം ദമ്പതിമാരുടെ എട്ട് മക്കളില്‍ മൂത്ത ആണ്‍കുട്ടിയായിരുന്നു അദ്ദേഹം. കാഞ്ഞിരപ്പള്ളി സെന്‍റ് ഡൊമിനിക് ഹൈസ്‌കൂളിലായിരുന്നു വിദ്യാഭ്യാസം. 1967 ഡിസംബര്‍ 18നാണ് പൗരോഹിത്യം സ്വീകരിച്ചത്.

കാഞ്ഞിരപ്പള്ളി അതിരൂപതയുടെ ഔദ്യോഗിക സാമൂഹ്യ പ്രവര്‍ത്തന ഏജന്‍സിയായി 1977ല്‍ മലനാട് ഡെവലപ്പ്‌മെന്‍റ് സൊസൈറ്റി രൂപവത്കൃതമായപ്പോള്‍ അതിന്റെ സെക്രട്ടറിയായി ചുമതലയേറ്റ അദ്ദേഹം 2001 വരെ ആസ്ഥാനത്ത് തുടര്‍ന്നു. 1991ല്‍ അദ്ദേഹം മുന്‍കൈ എടുത്ത് നിര്‍മ്മിച്ച 12.5 കിലോമീറ്റര്‍ വരുന്ന പമ്പാ ലിങ്ക് റോഡ് അക്കാലത്ത് ഇന്ത്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ റബ്ബറൈസ്ഡ് റോഡായിരുന്നു.

1993ല്‍ വടക്കേമുറിയച്ചന്‍ രൂപം നല്‍കിയ സസ്റ്റെയ്‌നബിള്‍ ഡെവലപ്‌മെന്‍റ് ഏജന്‍സി (എസ്. ഡി. എ.) യുടെ നേത്യത്വത്തില്‍ 64000ല്‍ പരം ബയോഗ്യാസ് പ്ലാന്‍റുകളാണ് തെക്കേ ഇന്ത്യയില്‍ നിര്‍മ്മിച്ചത്. 2000ല്‍ രൂപവത്കരിച്ച കാര്‍ഷിക സംഘടനയായ ഇന്‍ഫാമിന്റെ ചെയര്‍മാനായി ചുമതലയേറ്റ അദ്ദേഹം അസംഘടിതരായിരുന്ന ചെറുകിട കര്‍ഷകരെ ഒന്നിപ്പിക്കാന്‍ യത്‌നിച്ചു. 1993 ല്‍ ആരംഭിച്ച മലനാട് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് സൊസൈറ്റി, 1998ല്‍ പാറത്തോട്ടില്‍ ആരംഭിച്ച കേരളത്തിലെ സ്വകാര്യ മേഖലയിലെ ആദ്യ പാല്‍പ്പൊടി നിര്‍മ്മാണ യൂണിറ്റ്, തുലാപ്പള്ളി പ്രദേശത്ത് ജനപങ്കാളിത്തത്തോടെ രൂപം നല്‍കിയ മലനാട് ജനകീയജലവൈദ്യുത പദ്ധതി എന്നിവയും എടുത്തു പറയേണ്ടവയാണ്.

കേന്ദ്ര കാര്‍ഷിക മന്ത്രാലയം ബീ ബോര്‍ഡ് രൂപവത്കരിച്ചപ്പോള്‍ മെമ്പറായി അദ്ദേഹത്തെ തിരഞ്ഞെടുത്തു, 1991ല്‍ എ.കെ.സി.സി.യുടെ സിറിയക് കണ്ടത്തില്‍ അവാര്‍ഡ്, 2001ല്‍ ഗാന്ധിഗ്രാം അവാര്‍ഡ്, 2002ല്‍ കേരളസഭാതാരം അവാര്‍ഡ് എന്നിവ അദ്ദേഹത്തിന് ലഭിച്ചു.

ഞായറാഴ്ച രാവിലെ പത്ത് മുതല്‍ കാഞ്ഞിരപ്പള്ളി പാറത്തോട് മലനാട് ഡെവലപ്പ്‌മെന്‍റ് സൊസൈറ്റിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വെയ്ക്കും. തിങ്കളാഴ്ച ഒരു മണിക്ക് കാഞ്ഞിരപ്പള്ളി കൂവപ്പിള്ളി സെന്‍റ് ജോസഫ് പള്ളിയിലാണ് സംസ്‌കാരം. 

 

 

 

‌‌‌

 

Sunday, February 20, 2011

ഇന്ത്യയിലെ കൃഷിഗവേഷണം

'കൃഷിസൂക്തി' എന്ന പൌരാണിക കാര്‍ഷികഗ്രന്ഥത്തിന്റെ ഉള്ളടക്കം പരിശോധിച്ചാല്‍ ചരിത്രാതീതകാലത്ത് ഭാരതത്തില്‍ അതിസമ്പന്നമായ ഒരു കാര്‍ഷിക സംസ്കാരം നിലനിന്നിരുന്നു എന്നു കാണാം. പക്ഷെ പില്‍ക്കാലത്തു ഭാരതം അന്തഃഛിദ്രങ്ങള്‍ മുഖേന കോളനിവാഴ്ചയിലേക്കു തരം താഴ്ത്തപ്പെട്ടതോടെ സമ്പന്നമായിരുന്ന നമ്മുടെ കാര്‍ഷികവ്യവസ്ഥ തളര്‍ച്ചയിലാണ്ടു. ഇരുന്നൂറു കൊല്ലത്തെ ബ്രിട്ടീഷ് ഭരണത്തിനിടയില്‍ ഇരുന്നൂറോളം ക്ഷാമദുരന്തങ്ങള്‍ ഇന്ത്യയിലുണ്ടായെന്നു ചരിത്ര രേഖകള്‍ പറയുന്നു. അതില്‍ ഏറ്റവും ഒടുവിലത്തേതായിരുന്നുവല്ലോ 1943-ലെ ബംഗാള്‍ ക്ഷാമം ഇത്തരം ക്ഷാമങ്ഹള്‍ എന്തുകൊണ്ടുണ്ടാകുന്നു എന്നു പഠിക്കാന്‍ കാലാകാലങ്ങളില്‍ ബ്രിട്ടീഷ് ഗവണ്മെന്റ് പല സമിതികളെയും ചുമതലപ്പെടുത്തിയിരുന്നു. അവയിലൊന്നിന്റെ ശുപാര്‍ശ അനുസരിച്ച് ഈ നൂറ്റാണ്ടിന്റെ ആരംഭദശകളില്‍ത്തന്നെ ബീഹാറിലെ 'പൂസാ' എന്ന ഗ്രാമത്തില്‍ റോഥാംസ്റ്റെഡ് മാതൃകയില്‍ ഒരു കാര്‍ഷിക ഗവേഷണകേന്ദ്രം ആരംഭിച്ചു. ഭൂകമ്പത്തില്‍ പ്രസ്തുത ഗ്രാമം തകര്‍ന്നപ്പോള്‍ ആ കേന്ദ്രത്തിന്റെ ആസ്ഥാനം ന്യൂഡല്‍ഹിയിലേക്കു മാറ്റിയെങ്കിലും ഇപ്പോഴും അതറിയപ്പെടുന്നത് 'പൂസാ ഇന്‍സ്റ്റിറ്റ്യൂട്ട്' എന്നാണ്. ഈ കേന്ദ്രത്തിന്റെ ഇപ്പോഴത്തെ പേരു ഭാരതീയ കൃഷിഗവേഷണ കേന്ദ്രം (Indian Agricultural Research Institute) എന്നത്രെ. പൂസാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപനത്തോടൊപ്പം 1910 കളില്‍ത്തന്നെ ഇന്ത്യയില്‍ പലയിടങ്ങളിലായി മുഖ്യ വിളകള്‍ക്കുവേണ്ടിയുള്ള വിവിധ ഗവേഷണാലയങ്ങള്‍ തുറന്നിരുന്നു. കട്ടക്കിലെ കേന്ദ്ര നെല്ലു ഗവേഷണകേന്ദ്രം, കോയമ്പത്തൂരിലെ കരിമ്പ് ഗവേഷണകേന്ദ്രം, പട്ടാമ്പിയിലെ നെല്ല് ഗവേഷണാലയം, കാസര്‍കോട്ടെ (നീലേശ്വരം) തെങ്ങുഗവേഷണകേന്ദ്രം എന്നിവ അവയില്‍ മുഖ്യമായവയാണ്. ഈ ഗവേഷണാലയങ്ങള്‍ എല്ലാംതന്നെ പുതിയ വിത്തിനങ്ങള്‍ക്കുള്ള സസ്യ പ്രജനനപരീക്ഷണങ്ങള്‍ക്കാണു മുന്‍തൂക്കം നല്‍കിയിരുന്നത്. ആദ്യകാല വളം പരീക്ഷണങ്ങള്‍ മിക്കതും ജൈവ വളങ്ങളെ കേന്ദ്രീകരിച്ചുള്ളവയായിരുന്നു. ശാസ്ത്രീയമായി കമ്പോസ്റ്റ് വളം തയ്യാറാക്കാനുള്ള മാര്‍ഗങ്ങളെപ്പറ്റി സര്‍ ആല്‍ബര്‍ട്ട് ഹോവാര്‍ഡ് എന്ന ബ്രിട്ടീഷ് ശാസ്ത്രജ്ഞന്‍ ഇന്‍ഡോര്‍ കേന്ദ്രമാക്കി നടത്തിയ സ്വകാര്യ ഗവേഷണങ്ങള്‍ ലോകസ്രദ്ധ പിടിച്ചുപറ്റിയവയാണ്. കമ്പോസ്റ്റ് നിര്‍മ്മാണത്തിന് ഇന്നും ഹോവാര്‍ഡിന്റെ ഇന്‍ഡോര്‍ രീതിയാണ് ഏറ്റവും ഫലപ്രദമായിട്ടുള്ളത്.

ഇന്ത്യയില്‍ രാസവളപ്രയോഗം പ്രചരിച്ചു തുടങ്ങിയത് 1940-കളില്‍ പഴയ തിരുവിതാംകൂറിലെ ആലുവ ഉള്‍പ്പെടെയുള്ള നാലു കേന്ദ്രങ്ങളില്‍ രാസവളം ഫാക്ടറികള്‍ ആരംഭിച്ചതോടെയാണ്. പ്രധാനമായും അമോണിയം സല്‍ഫേറ്റ് എന്ന രാസവളമാണ് ഇന്ത്യയില്‍ ആദ്യമായി പരീക്ഷിക്കപ്പെട്ടത്. തുടര്‍ന്നു ഫോസ്ഫേറ്റുകൂടി കലര്‍ത്തിയ അമോണിയം ഫോസ്‌ഫേറ്റ് വളങ്ങളും പ്രചാരത്തില്‍ വന്നു. പക്ഷേ അന്നും ഇന്നും പൊട്ടാഷ് രാസവളങ്ങള്‍ നാം യൂറോപ്പില്‍നിന്നും ഇറക്കുമതി ചെയ്യുകയാണ്. കാരണം പൊട്ടാഷിന്റെ ഭൂഗര്‍ഭസ്രോതസ്സുകള്‍ ഇന്ത്യയില്‍ തീരെ ഇല്ല.

സ്വാതന്ത്യാനന്തരം ഇന്ത്യ കൃഷിയുടെ രംഗത്തു ശക്തമായ കാല്‍വയ്പുകളാണ് നടത്തിയത്. 1947-ല്‍ നമ്മുടെ ഭക്ഷ്യോല്പാദനം കഷ്ടിച്ച് 50 ദശലക്ഷം ടണ്ണായിരുന്നത് ഇപ്പോള്‍ നാലിരട്ടികണ്ട് വര്‍ദ്ധിച്ചിരിക്കുന്നു. 'ഹരിതവിപ്ലവം' എന്ന പേരില്‍ നമുക്കു കാര്‍ഷികോല്പാദനത്തില്‍ ഒരു വമ്പിച്ച കുതിച്ചുചാട്ടത്തിനു കഴിവ് നല്കിയത് അത്യുല്പാദനശേഷിയുള്ള വിത്തിനങ്ങളും അവയ്ക്കൊപ്പം സമീകൃതമായ രാസവളപ്രയോഗവും ആധുനിക സസ്യ സംരക്ഷണമുറകളും ആയിരുന്നു എന്നത് സര്‍വ്വസമ്മതമായ വസ്തുതയത്രെ.

ഇത്രയും പറഞ്ഞതില്‍നിന്നും ഇന്ത്യയിലെ കാര്‍ഷികരംഗം പ്രശ്നരഹിതമാണെന്ന് ധരിക്കേണ്ടതില്ല. കാര്‍ഷികരംഗത്തു നാം നേടിയ നേട്ടങ്ങള്‍ എക്കാലവും നമുക്ക് നിലനിറുത്താനാവുമോ എന്നതാണു കാതലായ പ്രശ്നം. ഭക്ഷ്യോല്പാദനക്ഷമതയില്‍ കഴിഞ്ഞ രണ്ടു ദശകങ്ങളായി കാര്യമായ വര്‍ദ്ധനവുണ്ടാക്കാന്‍ നമുക്കു കഴിഞ്ഞിട്ടില്ല. 1960-കളില്‍ ഹെക്ടറിന് 1000 കിലോഗ്രാം എന്ന നിലയിലായിരുന്ന ഭക്ഷ്യോല്പാദനക്ഷമത അത്യുല്പാദക വിത്തുകളുടെ സഹായത്തോടെ 3000 കിലോഗ്രാമായി നമുക്കു വര്‍ദ്ധിപ്പിക്കുവാന്‍ കഴിഞ്ഞു. പക്ഷെ തുടര്‍ന്നു ഉല്പാദനക്ഷമതയില്‍ ഒരു 'സമാന്തരത്വ'മാണു കഴിഞ്ഞ രണ്ടു ദശകങ്ങളായി കണ്ടുവരുന്നത്. രാസവളങ്ങളുടെ അശാസ്ത്രീയമായ പ്രയോഗം കൊണ്ട് പല പ്രശ്നങ്ങളും മണ്ണിനുണ്ടാകുന്നുണ്ട്. കൂടാതെ കീടനാശിനികളുടെ അനിയന്ത്രിതവും അമിതവുമായ പ്രയോഗരീതികള്‍ പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. ഈ പ്രതിസന്ധികളെ അതിജീവിക്കുന്നതിനുള്ള മാര്‍ഗമെന്തെന്നു ചിന്തിക്കുമ്പോഴാണ് 'അക്ഷയകൃഷി' എന്ന ആശയത്തനു പ്രസക്തിയേറുന്നത്. അക്ഷയകൃഷി ജൈവകൃഷിയുടെ വെറുമൊരനുകരണമല്ല. നേരെമറിച്ച് ജൈവകൃഷിയുടെ പരിമിതികളെ മറികടക്കുന്ന ശാസ്ത്രീയമായ സമീപനമാണ് അക്ഷയകൃഷികൊണ്ടുദ്ദേശിക്കുന്നത്. ലളിതമായ നിര്‍വ്വചനങ്ങള്‍ക്കു വഴങ്ങാത്ത ഒരു പദമാണ് അക്ഷയകൃഷി. അതിന്റെ സങ്കീര്‍ണതയെ സഫലമായിത്തന്നെ ലളിതവത്ക്കരിക്കാനുള്ള കഠിന പരിശ്രമമാണ് ഈ പുസ്തകത്തിന്റെ മുഖമുദ്ര. ഏതു സാധാരണ കര്‍ഷകനും മനസിലാകുന്ന രീതിയില്‍ ഈ പുസ്തകത്തിന്റെ ഉള്ളടക്കം രൂപകല്പന ചെയ്യുന്നതില്‍ ഗ്രന്ഥകര്‍ത്താവ് വളരെയേറെ വിജയിച്ചിട്ടുണ്ട്. കേരളത്തിന്റെ കാര്‍ഷികമേഖലയില്‍ ഒരു നവോന്മേഷം പകരാന്‍ ഈ പുസ്തകം സഹായിക്കട്ടെയെന്ന് ആശംസിക്കുന്നു. എന്റെ പഴയ സഹപാഠികളില്‍നിന്നും കാര്‍ഷികകേരളത്തിനു ലഭിച്ച ഈടുറ്റ ഈ സംഭാവനയില്‍ ഞാന്‍ ആഹ്ലാദിക്കുകയും പ്രബുദ്ധരായ മലയാളികളെ ഈ ആഹ്ലാദം പങ്കുവയ്ക്കാന്‍ ക്ഷണിക്കുകയും ചെയ്യുന്നു.

രാസവളങ്ങളുടെ അരങ്ങേറ്റം

രാസവളങ്ങളുടെ ഉപയോഗക്ഷമതയും സുനിശ്ചിതമായ ഉല്പാദനശേഷിയും സര്‍വ്വസമ്മതമാക്കിത്തീര്‍ക്കുന്നതില്‍ നിര്‍ണായകപങ്ക് വഹിച്ചത് 1843-ല്‍ ഇംഗ്ലണ്ടിലെ 'റോഥാംസ്റ്റെഡ്' എന്ന സ്ഥലത്ത് ആരംഭിച്ച കാര്‍ഷിക പരീക്ഷണകേന്ദ്രത്തിന്റെ പ്രവര്‍ത്തനമത്രെ. ജെ.ബി. ലാവ്‌സ്, ജെ.എച്ച്. ഗില്‍ബര്‍ട്ട് എന്നീ രണ്ട് ഇംഗ്ലീഷ് ശാസ്ത്രജ്ഞന്മാരാണ് ഇത്തരം ഒരു പരീക്ഷണകേന്ദ്രം ആരംഭിക്കുന്നതിന് ചുക്കാന്‍ പിടിച്ചത്. തുടര്‍ച്ചയായി പന്ത്രണ്ട് വര്‍ഷം നീണ്ടുനിന്ന കൃഷിയിട പരീക്ഷണങ്ങളിലൂടെ (Field Experiments) സസ്യപോഷണത്തിന്റെ ശാസ്ത്രീയ പൊരുളുകള്‍ മുഴുവന്‍ സംശയലേശമെന്യേ പുറത്തുകൊണ്ടുവരുവാന്‍ അവര്‍ക്കു കഴിഞ്ഞു. കൂടാതെ രാസവളപ്രയോഗംകൊണ്ട് മണ്ണിന്റെ വിളവുല്പാദനശേഷി ഗണ്യമായി വര്‍ദ്ധിപ്പിക്കുവാന്‍ കഴിയുമെന്ന് അസന്നിഗ്‌ദ്ധമായി തെളിയിക്കപ്പെട്ടതും 'റോഥാംസ്റ്റെ' പരീക്ഷണങ്ങളിലൂടെയാണ്. 1843-ല്‍ തുടങ്ങിയ ചില 'വളംപരീക്ഷണങ്ങള്‍' (Fertilizer Trials) അവിടെ ഇന്നും മാറ്റംകൂടാതെ തുടരുന്നു എന്നതാണ് ശ്രദ്ധേയമായ മറ്റൊരു കാര്യം. അവയില്‍ ഒരു പരീക്ഷണപ്ലോട്ടില്‍ ഇന്നും രാസവളങ്ങള്‍മാത്രം ചേര്‍ത്തു ഗോതമ്പ് കൃഷി നടത്തുന്നുണ്ട്. നൂറ്റിയമ്പതില്‍പ്പരം വര്‍ഷങ്ങളായി സമീകൃതമായ തോതില്‍ രാസവളപ്രയോഗം നടത്തി വരുന്ന പ്രസ്തുത പ്ലോട്ടില്‍ നിന്നും ഇംഗ്ലണ്ടിലെ ശരാശരിയില്‍ കുറയാത്ത ഗോതമ്പ് വിളവ് ആണ്ടുതോറും കിട്ടിക്കൊണ്ടിരിക്കുന്നു എന്ന വസ്തുത രാസവളങ്ങളുടെ ചിരസ്ഥായിയായ കാര്യക്ഷമയ്ക്കും ഉല്പാദനവര്‍ദ്ധനവിനും നിദര്‍ശനമായി പലരും ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇംഗ്ലണ്ടിലെ പരീക്ഷണങ്ങളുടെ ചുവടു പിടിച്ചുകൊണ്ട് അമേരിക്കയിലും (USA) വ്യാപകമായി രാസവളം പരീക്ഷണങ്ങള്‍ വിവിധ വിളകളില്‍ 1862 മുതല്‍ക്ക് തുടങ്ങിയിരുന്നു. അക്കാലത്ത് അവിടെ സ്ഥാപിക്കപ്പെട്ട അമേരിക്കന്‍ കൃഷിവകുപ്പാണ് (USDA) ഇതിനു നേതൃത്വം നല്‍കിയത്. തുടര്‍ന്നു മിക്ക അമേരിക്കന്‍ സ്റ്റേറ്റുകളിലും 'ല്ന്റ് ഗ്രാന്റ്' മാതൃകയിലുള്ള (പതിച്ചുകൊടുത്ത വിസ്താരമേറിയ കൃഷിഭൂമിയില്‍ കൃഷിനടത്തി അതിന്റെ ലാഭംകൊണ്ട് സ്വയം നിലനില്‍ക്കുന്ന സ്ഥാപനങ്ങള്‍ എന്നര്‍ത്ഥം) കാര്‍ഷിക കോളേജുകളും കൃഷിഗവേഷണകേന്ദ്രങ്ങളും സ്ഥാപിക്കപ്പെട്ടതോടെ ശാസ്ത്രീയ കൃഷിരീതികളെ അവിടത്തെ കര്‍ഷകര്‍ സര്‍വ്വാത്മനാ സ്വാഗതം ചെയ്തു. നിലക്കടല സോയാബീന്‍, ഗോതമ്പ്, മക്കച്ചോളം (Maize), മത്തിച്ചോലം (Sorghum) തുടങ്ങിയ വിളകളുടെ ഉല്പാദനക്ഷമതയില്‍ അമേരിക്ക നേടിയ വമ്പിച്ച കുതിച്ചുചാട്ടങ്ങള്‍ക്കു മുഖ്യമായ പിന്തുണ നല്‍കിയത് രാസവളപ്രയോഗവും ശാസ്ത്രീയ സസ്യസംരക്ഷണ നടപടികളും ആയിരുന്നു എന്ന വസ്തുത രാസിക കൃഷിരീതിയുടെ പ്രചാരത്തിന് ആക്കം വര്‍ദ്ധിപ്പിച്ചു. ഈ നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ സസ്യപ്രജനനരംഗത്തുണ്ടായ മുന്നേറ്റങ്ങളിലൂടെ സങ്കര ഇനങ്ങള്‍ പ്രചാരത്തില്‍ വന്നതു രാസിക കൃഷിയുടെ വിജയ വൈജയന്തിയായി.
അടുത്തഭാഗം - ഇന്ത്യയിലെ കൃഷിഗവേഷണം