ബ്ലോഗില്‍ തെരയുക

Thursday, January 20, 2011

കൃഷിയുടെ രസതന്ത്രം

അക്ഷയകൃഷി എന്ന പുസ്തകത്തിന് ആമുഖമായി ഡിസംബര്‍ 2000 ത്തില്‍ പ്രസിദ്ധീകരിച്ചത്.
ഈ പുസ്തകത്തിന് പ്രൗഢമായ ഒരു ആമുഖലേഖനം തയ്യാറാക്കിയിട്ടുള്ളത് കേരള കാര്‍ഷിക സര്‍വ്വകലാശാലയിലെ കാര്‍ഷിക രസതന്ത്രവിഭാഗത്തിന്റെ തലവനായി റിട്ടയര്‍ ചെയ്ത ഡോ. തോമസ് വര്‍ഗിസാണ്. മണ്ണിന്റെ സൂചിക സാമ്പിളുകള്‍ ശേഖരിച്ച് ഡേറ്റാ ബേസ് ഉണ്ടാക്കുന്നതിനുള്ള ഇന്‍ഡോ-ഡച്ച്-യു.എന്‍.ഇ.പി പ്രോജക്ടിന്റെ നാഷണല്‍ കോ-ഓര്‍ഡിനേറ്ററായിരുന്നു അദ്ദേഹം. കേരളത്തില്‍ ആദ്യമായി ഒരു മൃത്തികാമ്യൂസിയം (Soil Museum) ഉണ്ടാക്കുന്നതിന് മുന്‍​കൈയെടുത്തതും ഡോ. തോമസ് വര്‍ഗീസായിരുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും പ്രധാനപ്പെട്ട എല്ലാ കാര്‍ഷിക ഗവേഷണശാലകളും സന്ദര്‍ശിച്ച് മണ്ണിന്റെ പോഷണം സംബന്ധിച്ച പ്രവര്‍ത്തനങ്ങളെപ്പറ്റി വിശദമായി പഠിക്കുവാനുള്ള അവസരം അദ്ദേഹത്തിന് കൈവന്നിരുന്നു. ഈ പുസ്തകത്തിന്റെ ഉള്ളടക്കം സസൂഷ്മം പരിശോധിച്ച് അവ ശാസ്ത്രയുക്തം തന്നെയെന്ന് ഉറപ്പുവരുത്തുന്നതിന് അദ്ദേഹത്തിന്റെ സേവനം ലഭ്യമായതില്‍ എനിക്ക് അളവറ്റ സന്തോഷമുണ്ട്. സസ്യപ്രജനനശാസ്ത്രത്തില്‍ മാത്രം മുഴുകിയിരുന്ന എന്നെ മണ്ണിന്റെയും മണ്ണ് പോഷണത്തിന്റെയും മേഖലയില്‍ ഗവേഷണം നടത്താന്‍ ഉത്സാഹിപ്പിച്ചത് ഡോ. തോമസ് വര്‍ഗീസായിരുന്നു. കേരള സര്‍ക്കാരിന്റെ ശാസ്ത്ര സാങ്കേതിക-പരിസ്ഥിതി കമ്മറ്റിയുടെ സാമ്പത്തിക സഹായത്തോടെ ഞാന്‍ ഏറ്റെടുത്ത് നടപ്പിലാക്കിയ ഗവേഷണ പരിപാടിയില്‍ സജീവമായി സഹകരിച്ച് അതിലെ രസതന്ത്ര വിശകലനങ്ങള്‍ നടത്തിയതും അദ്ദേഹം തന്നെ. അതിനെല്ലാമുള്ള എന്റെ നിസ്സീമമായ നന്ദി ഞാനിവിടെ രേഖപ്പെടുത്തിക്കൊള്ളട്ടെ.


തിരുവനന്തപുരം -4
2000 ഡിസംബര്‍ 1
ആര്‍. ഗോപിമണി
കൃഷിയുടെ രസതന്ത്രം

പ്രപഞ്ചത്തിന്റെ ഉത്ഭവം തൊട്ട് ഇന്നുവരെയുള്ള സുദീര്‍ഘമായ കാലഘട്ടത്തെ നാം ഇരുപത്തിനാലു മണിക്കൂറെന്ന് സങ്കല്പിച്ചാല്‍ അതില്‍ മനുഷ്യന്റെ ഉത്ഭവ-പരിണാമങ്ങള്‍ സംഭവിച്ചത് ഏറ്റവും ഒടുവിലത്തെ അര സെക്കന്റിലാണെന്നു പരിണാമശാസ്ത്രം പറയുന്നു. കാട്ടില്‍ വേട്ടയാടിയും കായ്‌കനികള്‍ പെറുക്കിയും ജീവിച്ച ആദി മനുഷ്യന്‍ കൃഷി ആരംഭിച്ചത് വെറും പതിനായിരം കൊല്ലങ്ങള്‍ക്കു മുന്‍പ് മാത്രമാണെന്ന് പറയുമ്പോള്‍ അത് പരിണാമ നാടകത്തിലെ അവസാന അര സെക്കന്റിന്റെ വളരെ ചെറിയ ഒരംശം മാത്രമായിരിക്കുമല്ലൊ. അന്നത്തെ ലോക ജനസംഖ്യ 35 ദശലക്ഷം ആയിരുന്നുവെങ്കില്‍ കൃഷി വികസിച്ചു തുടങ്ങിയ പതിനെട്ടാം നൂറ്റാണ്ടില്‍ അത് 1800 ദശലക്ഷമായും രാസവളപ്രയോഗം വിപുലമായിത്തീര്‍ന്ന 1975 -ല്‍ അത് 4200 ദശലക്ഷമായും വര്‍ദ്ധിച്ചു. കൃഷിയുടെ ആരംഭഘട്ടത്തില്‍ ധാന്യവര്‍ഗങ്ങളുടെ അതിപ്രാകൃതമായ വന്യ ഇനങ്ങളായിരുന്നു വിതച്ചിരുന്നതെന്ന് അനുമാനിച്ചാല്‍ അന്നത്തെ ശരാശരി വിളവ് കഷ്ടിച്ച് നൂറോ നൂറ്റമ്പതോ കിലോഗ്രാം ധാന്യം മാത്രമായിരുന്നിരിക്കണം. ഇന്നത് ശരാശരി നാല് ടണ്ണായി ഉയര്‍ന്നിരിക്കുന്നു. അതേസമയം ആളോഹരി കൃഷിയിടത്തിന്റെ വിസ്താരം അന്നത്തെ നാല്പത് ഹെക്ടറില്‍ നിന്നും 0.3 ഹെക്ടറായി ചുരുങ്ങുകയാണുണ്ടായത്. എ.ഡി രണ്ടായിരാമാണ്ടില്‍ ലോക ജനസംഖ്യ 2075 -ല്‍ 11,000 ദശലക്ഷവും ആകുമെന്ന് ജനസംഖ്യാ വിദഗ്ധര്‍ കണക്കാക്കുന്നു. ഇങ്ങനെ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്ന ജനകോടികളുടെ ഭക്ഷ്യാവശ്യം പൂര്‍ണമായി നിറവേറ്റപ്പെടണമെങ്കില്‍ ധാന്യ വിളകളുടെ ഉല്പാദനക്ഷമത ഇപ്പോഴത്തെ നാല് ടണ്ണില്‍ നിന്നും എട്ടുടണ്ണായി ഉയരേണ്ടതുണ്ട്. ഇത് രാസവളങ്ങളും കീടനാശിനികളും കൊണ്ടുമാത്രം നിറവേറ്റാന്‍ കഴിയുമെന്ന് ഒരു ശാസ്ത്രജ്ഞനും വിശ്വസിക്കുന്നില്ല. പോരാത്തതിന് നൈട്രജന്‍ വളങ്ങളുടെ ഒരു മുഖ്യ അസംസ്കൃതവസ്തുവായ പെട്രോളിയംശേഖരം ഇന്നത്തെനിലയിലുള്ള ഉപഭോഗം കൊണ്ടുതന്നെ വരുന്ന അമ്പത്കൊല്ലത്തിനകം ഏതാണ്ട് പൂര്‍ണമായും വറ്റിത്തീരുമെന്നാണ് പ്രവചിക്കപ്പെട്ടിട്ടുള്ളത്. ഒരുപക്ഷെ ഫോസ്‌ഫറസും പൊട്ടാഷും ഖനിസ്രോതസ്സുകള്‍ നൂറോ ഇരുന്നൂറോ കൊല്ലങ്ങള്‍കൂടി അവശേഷിച്ചേയ്ക്കാം. എങ്കില്‍പ്പോലും രാസവസ്തുക്കളെ അമിതമായി ആശ്രയിക്കുന്ന കൃഷി സുസ്ഥിരമായ ഒന്നായിരിക്കില്ലെന്നു മേല്‍ പ്രസ്താവനകള്‍ ഏവരേയും ബോധ്യപ്പെടുത്തും. പക്ഷെ പകരമെന്തെന്ന ചോദ്യമാണു നമ്മെ ഏറെ അലട്ടേണ്ടത്. അവിടെയാണ് 'അക്ഷയകൃഷി' എന്ന ഈ പുസ്തകത്തിന്റെ പ്രസക്തി നിലകൊള്ളുന്നത്. 'ജൈവവളങ്ങള്‍ക്കൊപ്പം രാസവളങ്ങള്‍' എന്ന മധ്യമാര്‍ഗം മാത്രമേ കൃഷിയില്‍ കരണീയമായിട്ടുള്ളവെന്ന് ഡോ. ഗോപിമണിയുടെ 'അക്ഷയകൃഷി' നമ്മെ ബോധ്യപ്പെടുത്തുന്നു. അന്തരീക്ഷവായുവിന്റെ ഏതാണ്ട് മുക്കാല്‍ പങ്കും നൈട്രജന്‍ വാതകമാണെന്ന ശുഭദായകമായ അറിവ് 'മധ്യമാര്‍ഗ'ത്തിന്റെ പ്രയോഗികതയെ ഒന്നുകൂടി ഉറപ്പിക്കുന്നു. കാരണം, അടുത്ത അര നൂറ്റാണ്ടിനുള്ളില്‍ തീര്‍ന്നുപോകുന്ന പെട്രോളിയം ഊര്‍ജശേഖരത്തെ ആശ്രയിച്ച് നില്‍ക്കുന്ന നൈട്രജന്‍ രാസവളങ്ങളെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുതന്നെ 'മധ്യമാര്‍ഗകൃഷി' പ്രയോഗത്തില്‍ വരുത്താന്‍ കഴിയുമെന്ന് ഈ പുസ്തകം ഉറപ്പുതരുന്നു. ഇരുന്നൂറ് കൊല്ലങ്ങള്‍ക്കപ്പുറം ഉണ്ടാകുന്ന ഊര്‍ജക്ഷതങ്ങളെപ്പറ്റി നമുക്ക് തല്കാലം വേവലാതിപ്പെടാതിരിക്കാം.

ആധുനിക കൃഷിയിലെ രാസികപ്രഭാവത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കിടയില്‍ ഇന്ന് വളരെയധികം ഉത്കണ്ഠയുണ്ട്. ആണ്ടുതോറും വളമായും കീട-കുമിള്‍നാശിനികളായും മണ്ണിലേയ്ക്ക് ചൊരിയുന്ന ഓരോ രാസവസ്തുവും നമ്മുടെ കൃഷിയേയും പരിസ്ഥിതിയേയും ഇഞ്ചിഞ്ചായി നശിപ്പിക്കുകയാണെന്ന് അവര്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു. രാസവളങ്ങളുടേയും കളനാശിനികളുടേയും ഉപയോഗം മൂലം 'മണ്ണു മരിക്കുന്നു' എന്ന വിലാപവും നാം കേള്‍ക്കാറുണ്ട്. അതുപോലെ കേളത്തിലെ തെങ്ങിന്‍തോപ്പുകളെ കാര്‍ന്നു തിന്നുന്ന 'കാറ്റ്‌വീഴ്ച' എന്ന മഹാമാരിയുടെ യഥാര്‍ത്ഥ കാരണം നമ്മുടെ കൃഷിയില്‍ രസതന്ത്രത്തിന്റെ ആധിപത്യം കൂടിയതുകൊണ്ടാണെന്ന് വിശ്വസിക്കുന്ന അഭ്യസ്ഥവിദ്യര്‍പോലുമുണ്ട്! കൃഷിയില്‍ രാസവസ്തുക്കളുടെ രംഗപ്രവേശത്തെ ഉദ്യോഗസ്ഥന്മാരും അത്തരം രാസവസ്തുക്കള്‍ ഉല്പാദിപ്പിക്കുന്ന കമ്പനിയുടമകളും തമ്മിലുള്ള ഒരവിശുദ്ധവേഴ്ചയുടെ ഫലമാണെന്നുവരെ വിശ്വസിക്കുന്നവര്‍ ഏറെയുണ്ട്! രണ്ടാം ലോകമഹായുദ്ധം തീര്‍ന്നപ്പോള്‍ അപ്രസക്തമായിത്തിര്‍ന്ന വെടിക്കോപ്പുശാലകളാണ് പിന്നീട് രാസവളം ഫാക്ടറികളായി മാറിയതെന്ന് വിശ്വസിക്കുന്നവരം കുറവല്ല! ഇത്തരം ആയുക്തികങ്ങളായ ചിന്താസരണികളുടെ ഉറവിടം കൃഷിയില്‍ രസതന്ത്രത്തിന്റെ സ്വാധീനത്തെക്കുറിച്ച് സാമാന്യ ജനങ്ങള്‍ക്കുള്ള തെറ്റിദ്ധാരണകളത്രെ രാസികകൃഷിയുടെ പശ്ചാതത്തലം. വേണ്ടപോലെ മനസ്സിലാക്കിയാല്‍ ഈ തെറ്റിദ്ധാരണകള്‍ മാറാനിടയുള്ളതുകൊണ്ട് അതിനായൊരെളിയ പരിശ്രമം ഇവിടെ നടത്തിക്കൊള്ളടട്ടെ.
അടുത്ത ഭാഗം - സസ്യപോഷണ ശാസ്ത്രചരിതം